Saturday 3 March 2012

സീമന്തിനിയുടെ പത്രകുറിപ്പ്


(ഒരു ചെറുകഥ)




ആരവങ്ങളും, വെളിച്ചങ്ങളും പിന്തുടരുന്നുന്ടെങ്കിലും അതു ശ്രദ്ധിക്കാനല്ല മനസ്സിന് തോന്നിയത്..
ഇത് തീരുമാനം എടുക്കേണ്ട സന്ദര്‍ഭം.. വെറും ഭയവും, താളപ്പിഴകളും കൊണ്ട് കലുഷിതമാക്കേണ്ട വേദിയല്ല.
വേണമെങ്കില്‍ ഓടിയൊളിക്കാം. അല്ലെങ്കില്‍ നേരിടാം.. ഉത്തരങ്ങള്‍ കൊടുക്കാതെ ഓടി പോയാല്‍ രക്ഷ കിട്ടുമോ?
ഇല്ല..
എന്തിനായിരുന്നു ഇങ്ങനെ ഒരു തീരുമാനം എന്നാണ് ചോദ്യം.. മിന്നി മറയുന്ന ക്യാമറകള്‍ക്ക് പിറകില്‍ അക്ഷമരായ മനുഷ്യരുടെ കണ്ണുകള്‍..
എല്ലാവരും ചോദ്യം ആവര്‍ത്തിക്കുന്നു.. എന്തിനാണ് ഇങ്ങനെയൊരു പിന്‍വാങ്ങല്‍..
അതും ഇങ്ങനെ കത്തി നില്‍ക്കുന്ന സമയം തന്നെ..
എന്തെങ്കിലും ഭീഷണി?
ആരെങ്കിലും നിര്‍ബന്ധിക്കുന്നുണ്ടോ?
ആരെയെങ്കിലും ഭയക്കുന്നുണ്ടോ?
അതോ ഏതോ മാധ്യമങ്ങള്‍ എഴുതി പിടിപ്പിച്ച പോലെ വല്ല മാനസിക പ്രശ്നങ്ങളും?
(അതെ.. അങ്ങനെയും ആരോ എഴുതി പിടിപ്പിച്ചിരുന്നു.. )
നിങ്ങള്‍ ആത്മഹത്യക്ക് മുതിരാനുള്ള സാധ്യതയെ തള്ളി കളയരുതെന്നു ചിലര്‍ പറയുന്നു!
അങ്ങനെ എന്തെങ്കിലും ദുരുദ്ദേശം?

ഞാന്‍ ഇനി എഴുതില്ല.. എന്റെ തൂലിക ഞാന്‍ താഴെ വക്കുന്നു.. ഇത് ഒളിച്ചോട്ടമല്ല..
പക്ഷെ എനിക്കിനി എഴുതാനാവില്ല..
സീമന്തിനി എന്ന എന്റെ മനസ്സും കയ്യിലെ തൂലികയും ഇനി ശാന്തം..
വഴി തെറ്റി തോന്ന്യാസങ്ങള്‍ക്ക് പോകുന്നവരെ ഇനി ഞാന്‍ പിന്തുടരില്ല..
ഇരുട്ടില്‍ എന്നെ പേടിച്ചു നിങ്ങള്‍ ഇനി തിരിഞ്ഞു തിരിഞ്ഞു നോക്കി നടക്കേണ്ടതില്ല..
നിങ്ങളില്‍ വ്യഭിചാരം വേണ്ടവര്‍ക്ക് വ്യഭിചരിക്കാം...
നിങ്ങളില്‍ അഴിമതി ചെയ്യേണ്ടവര്‍ക്ക് ആ വഴിക്ക് പോകാം..
ഭാര്യയുള്ളവര്‍ക്ക് മറ്റു സ്ത്രീകള്‍ക്ക് പിറകെ പോകാം
ഭര്‍ത്താക്കന്‍മാര്‍ വെറും പോഴന്മാരനെന്നു തെളിയിച്ചു കൊണ്ട് ആണ്‍ വേശ്യക്ക് പിറകെ സ്ത്രീരത്നംകളെ നിങ്ങള്ക്ക് പോകാം..
ഭര്‍ത്താവിനെ പറ്റിച്ചു പഴയ കാമുകനെ തിരഞ്ഞു പോകാം..
പുരുഷകേസരികളെ പീഡനം താല്പര്യമെങ്കില്‍ നിങ്ങള്‍ക്ക് ആ വഴി സ്വീകരിക്കാം..
പിഞ്ചോമനകളെ പിച്ചി ചീന്താം.. വയോവൃദ്ദകളെ വലിച്ചു കീറാം..
പകല്‍ മാന്യമാരെ, നിങ്ങളുടെ മുഖംമൂടി വലിച്ചു കളയാന്‍ ഞാനാ വഴിക്ക് വരില്ല..
പ്രേമത്തിന്റെ പേരും പറഞ്ഞു നിങ്ങള്ക്ക് പെണ്‍കുട്ടികളെ വില്പന ചരക്കാക്കാം..
അസൂയയും, കുശുമ്പും പറഞ്ഞു നിങ്ങള്ക്ക് കുടുംബബന്ധങ്ങള്‍ ശിഥിലം ആക്കാം..
മറ്റുള്ളവരെ പിറകില്‍ നിന്ന് കുത്താം.. ഇല്ലാ കഥകള്‍ പറഞ്ഞു  ശരീരമിളക്കി  കുലുങ്ങി ചിരിക്കാം..
പാവങ്ങളെ ക്രൂശിക്കാം...
കൂട്ടികൊടുക്കാം..
അമ്മയെയും പെങ്ങളെയും തിരിച്ചറിഞ്ഞു പെരുമാറൂ എന്നിനി ഞാന്‍ നിര്‍ബന്ധം പിടിക്കില്ല..
കളവുകള്‍.. കൊലപാതകം.. എന്തും ചെയ്യാം..
മൂല്യച്ചുതികള്‍ക്ക് നേരെ ഞാന്‍ വിലപിക്കില്ല..

ഞാന്‍ ചിലരോട് മാപ്പ് പറയുന്നുണ്ട്.. വിലപിക്കുന്നവരെ, ഞാനിനി നിങ്ങളുടെ കണ്ണുനീര്‍ തുടക്കാന്‍ വരില്ല.. അതു പറയാന്‍ എനിക്ക് വേദനയുണ്ട്.. നിങ്ങളിലൊരാളായി നിങ്ങള്‍ക്കായി ഞാനിനി സംസാരിക്കില്ല..
നിങ്ങള്‍ വേദനയാല്‍ പിടയുമ്പോള്‍ ഞാന്‍ തല തിരിച്ചു നടന്നു പോയേക്കും..
നിങ്ങളുടെ കൊച്ചു സ്വപ്നങ്ങള്‍ക്ക് തൊങ്ങല്‍ കെട്ടി എഴുതി പിടിപ്പിക്കാന്‍ ഞാന്‍ തയ്യാറല്ല..
നിങ്ങളുടെ ജിഹ്വയായി മാറിയതില്‍ കേട്ട പഴികള്‍ പേടിച്ചല്ല ഈ പിന്മാറ്റം എന്ന് മാത്രം നിങ്ങള്‍ മനസ്സിലാക്കിയാല്‍ മതി..
ഇത് ഭയന്ന്, നിങ്ങളോട് കരുണയില്ലാതെ സ്വരക്ഷക്കുള്ള ശ്രമമല്ല..
നിങ്ങളില്‍ ചിലരെങ്കിലും എന്റെ പിന്മാറ്റത്തില്‍ വേദനിക്കും.. വീണ്ടും നിങ്ങളുടെ കവിളില്‍ ഒഴുകുന്ന ആ ചാലുകള്‍ ഉണക്കാന്‍ ഞാന്‍ വരില്ലെന്നോര്‍ക്കുമ്പോള്‍, സത്യം... വേദന എനിക്കുമുണ്ട് എന്ന് മാത്രം നിങ്ങളറിയണം..
യാത്ര പറയേണ്ടത് നിങ്ങളോട് മാത്രം.. കാരണം യാത്ര ചോദിക്കുമ്പോള്‍ വേദനിക്കുന്നവരോടെ യാത്ര പറയാവൂ എന്ന് ഞാന്‍ വിശ്വസിക്കുന്നു...

ഇനി ഞാന്‍ പ്രതികരിക്കില്ല..
ഇതെന്റെ ഉറച്ച തീരുമാനം..
എന്റെ പാഴ്തൂലിക ചര്‍ദ്ദിച്ച തൊന്നും എനിക്കിനി വാരിയെടുക്കാനാകില്ല.. എനിക്കറിയാമത്... എങ്കിലും ഒരു വിരാമമിടാന്‍ സമയമായിരിക്കുന്നു..
എന്റെ നിയമാവലികളെ ഞാന്‍ കാറ്റില്‍ പറത്തുന്നു.. എന്റെ തത്ത്വസംഹിതകളെ ഞാന്‍ വലിച്ചെറിയുന്നു.. വിമോചനമന്ത്രങ്ങള്‍ മറക്കുന്നു.. അതെ ഇത് വരെ ചെയ്ത സര്‍വ്വ പ്രവര്‍ത്തികള്‍ക്കും വിരാമമിട്ടു കൊണ്ട് ഞാന്‍ വിട പറയുന്നു...

ഇതാണ് ഞാന്‍ പറഞ്ഞ വാചകങ്ങള്‍ . ഇതായിരുന്നു എന്റെ പത്രകുറിപ്പ്..
എന്റെ തീരുമാനത്തിന് കാരണങ്ങളില്ല.. ഇനി അഥവാ ഉണ്ടെങ്കില്‍ തന്നെ അതു പറയാന്‍ എനിക്ക് ഉദ്ദേശവുമില്ല..
ഇത് സീമന്തിനി എന്ന എന്റെ ഉറച്ച മറുപടി.. ഇതിനു നിങ്ങള്‍ നിറം കൊടുത്തോളൂ.. അര്‍ത്ഥം മാറ്റി എഴുതിക്കോളൂ..
ഞാന്‍ പ്രതികരിക്കില്ല.. ഇത് എന്റെ അവസാന തീരുമാനം..

2 comments:

Manoraj said...

ഇന്നത്തെ സമൂഹത്തില്‍ സീമന്തിനിമാര്‍ അല്ലെങ്കില്‍ അത്തരത്തില്‍ ചിന്തിക്കുന്നവര്‍ ഭ്രാന്തന്‍ എന്ന് മുദ്രകുത്തപ്പെടും എന്ന നഗ്നസത്യം ഒരു പക്ഷെ തിരിച്ചറിവായതാവാം. നല്ല ഭാഷാ സ്വാധീനമുണ്ട്.

Sreedevi .M. Menon said...

thank u so much Manoraj..