Monday, 30 April 2012

വടക്കന്‍ പാട്ട്




പാണന്‍ പാട്ടുകളുടെ ഈരടികള്‍ ഉയര്‍ന്നു കേള്‍ക്കുന്നു.. ഞാന്‍ കടത്തനാട്ടിലോ, കോലത്തുനാട്ടിലോ, വയനാട്ടിലോ ആണോ ജീവിക്കുന്നത്? ഇവിടെയുമുണ്ടോ ഒതേനനും, ആരോമലും, പാലാട്ടു കോമനും, പയ്യമ്പിള്ളി ചന്തുവും? 
പാണന്മാര്‍ ഉടുക്കും കൊട്ടി ചരിക്കുമ്പോള്‍ കാലം പിന്‍ തിരിഞ്ഞോടിയ പോലുണ്ട്.. 

Friday, 20 April 2012

എന്താണ് കമ്മ്യൂണിസം?

എന്താണ് കമ്മ്യൂണിസം? 
ഫേസ് ബുക്കില്‍ നാട്ടിലെ രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന   കുറെ പേര്‍   അന്യനാട്ടില്‍ ബൂര്‍ഷകള്‍ ആയല്ലേ വിലസുന്നത്.. ബൂര്‍ഷകള്‍ക്ക് വേണ്ടി സംസാരിച്ചു, ഞങ്ങള്‍ കമ്മ്യൂണിസ്റ്റ്‌കാര്‍ എന്ന് പ്രസംഗിക്കുന്നതിനെക്കാള്‍ ഭേദം മിണ്ടാതിരിക്കുന്നതല്ലേ..  രാവിലെ എഴുന്നേറ്റു വായില്‍ കൊള്ളാത്ത വലിയ കാര്യങ്ങള്‍ ഒക്കെ സ്റ്റാറ്റസ് ആയി ചര്‍ദ്ദിച്ചു ഞങ്ങള്‍ എന്തോ വലിയ കാര്യം ചെയ്തു, പറഞ്ഞു എന്ന മട്ടില്‍ ഇരിക്കുന്ന ഇത്തരം പീക്കിരികളെ കാണുമ്പോള്‍ ഞാന്‍ തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തും.. 
എനിക്ക് രാഷ്ട്രീയമറിയില്ല..ഞാന്‍ കമ്മ്യൂണിസ്റ്റ്‌കാരിയല്ല.. കോണ്‍ഗ്രസ്‌ അനുഭവിയുമല്ല.. ബി.ജെ.പിയുമല്ല... 
 പക്ഷെ ഇങ്ങനെ ഓരോന്ന് ചെയ്യുന്നവരെ കാണുമ്പോള്‍ വെറുതെ പ്രതികരിക്കാന്‍ തോന്നുന്നു... 
കമ്മ്യൂണിസം പറയാതെ ജീവിക്കാന്‍ നോക്ക് മക്കളെ എന്ന് പറയാന്‍ തോന്നുന്നു.. 

അന്യനാട്ടില്‍ വമ്പന്മാരെ താങ്ങി അവര്‍ക്ക് വേണ്ടി സംസാരിക്കുന്നവര്‍ നാട്ടിലെ കാര്യം വരുമ്പോള്‍ എന്തിനു കോണ്‍ഗ്രെസ്സ്കാരെ കുത്തുന്നു? പിന്നെയും പറയാം എനിക്ക് രാഷ്ട്രീയമില്ല... രാഷ്ട്രീയാവബോധവുമില്ല.. പക്ഷെ പ്രതികരണശേഷി നഷ്ടമാകാത്തത് കൊണ്ടാവും ഇത്തരക്കാരെ കാണുമ്പോള്‍ നിറുത്തി പോ മോനെ എന്ന് പറയാന്‍ തോന്നുന്നത്.. 

നമ്മുടെ  സ്ഥാനം ഉറപ്പാക്കി  നമുക്ക് ഇഷ്ടാനുസരണം വിഹരിക്കാന്‍ ആരെയും അനുകൂലിക്കാമെന്ന്... അതല്ലേ ഇക്കൂട്ടര്‍ ചെയ്യുന്നത്.. ഇവരാണോ കമ്മ്യൂണിസ്റ്റ്‌ അനുഭാവികള്‍.. ലജ്ജാവഹം... 
എനിക്കിവരെ കാണുമ്പോള്‍ ഉറക്കെ വിളിച്ചു പറയാന്‍ തോന്നും.. പക്ഷെ എന്ത് കാര്യം.. 
ആരും ആരെക്കാളും മെച്ചക്കാരല്ല എന്നോര്‍മ്മിപ്പിക്കാന്‍ തോന്നും.. പക്ഷെ ഫലമില്ലാതൊരു കാര്യം ഞാന്‍ ചെയ്യണോ?
ഇല്ല അവരെയൊന്നും തിരുത്താന്‍ എനിക്കുദ്ദേശമില്ല.. 


Thursday, 5 April 2012

ഒരു മഴപ്രേമം

(കുറച്ചു ഭ്രാന്തുകള്‍ )






എനിക്ക് പ്രേമമാണ്.. പൊരിഞ്ഞ പ്രേമം.. ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രേമമല്ല.. 
ഓര്‍മ്മ വച്ച നാള്‍ മുതല്‍ മനസ്സില്‍ ഈ പ്രേമം ഒളിഞ്ഞു കിടപ്പുണ്ട്.. 
 ഞാന്‍ മാത്രമല്ല കക്ഷിയെ പ്രേമിക്കുന്നത് എന്നെനിക്കറിയാം.. 
എന്നിട്ടും ഈ പ്രേമം അനുസ്യൂതം തുടരുന്നു.. 
ഗോപികമാര്‍ കൃഷ്ണനെ പ്രേമിച്ച പോലെ.. 
അറിഞ്ഞു കൊണ്ട് തന്നെ.. 
അനേകം പേരോടൊപ്പം ഞാനും ഈ പ്രേമകടലില്‍ നീന്തി തുടിക്കുന്നു.. 
പ്രേമം ആരോടാണ് എന്നറിയാനല്ലേ ഉത്സുകത.. 
:) പറയാം.. 

Friday, 30 March 2012

അവരെഴുതിക്കോട്ടേ...

( ചില സത്യങ്ങള്‍ )

പലരും ചോദിച്ചു.. എന്താ എഴുത്തുകാരും, സീരിയല്‍ നിര്‍മ്മാതാക്കളും, കവികളും, അങ്ങനെ എണ്ണം പറഞ്ഞ പ്രമുഖരെല്ലാം ഇപ്പൊ അവിഹിത ബന്ധങ്ങളെ കുറിച്ചേ എഴുതി കാണാന്‍ ഉള്ളുലോ എന്ന്..  നാണമില്ലല്ലോ ഇവന്മാര്‍ക്ക്.. അതു കണ്ടു രസിക്കാനും, വായിച്ചാസ്വദിക്കാനും കുറെ അമ്മച്ചിമാരും.. ഹ്മ്മ്മം... 
ഈ അളിഞ്ഞ വിഷയം വിട്ടു മറ്റെന്തെങ്കിലും എഴുതി മനുഷ്യരെ രസിപ്പിക്കാനിവര്‍ക്കൊന്നും ആവില്ലേ എന്ന്?
ചോദ്യം തെറ്റില്ല.. പക്ഷെ ഉത്തരം നിസ്സഹായത എന്നാണെങ്കിലോ?
ചുറ്റുപാടും കാണുന്നതും, കേള്‍ക്കുന്നതും എഴുതേണ്ടി വരുമ്പോഴും, വെള്ളിത്തിരയിലേക്ക് ആവാഹിക്കേണ്ടി വരുമ്പോഴും അതു ചെയ്യുന്നവര്‍ പൂര്‍ണ്ണ സന്തുഷ്ടരായി കൊള്ളണം എന്നില്ല.. 
പക്ഷെ ചുറ്റുപാടും കണ്ണോടിക്കുമ്പോള്‍ തെളിഞ്ഞു വരുന്ന ചിത്രങ്ങളില്‍ വഴി പിഴച്ചു നടക്കുന്നവരുടെ കാലടികളാണ് കൂടുതലെങ്കിലോ? 
ലോകം മുഴുവന്‍ ചിന്തിക്കുന്നത്, ഞാന്‍ ചെയ്യുന്നത് ശരി എന്നല്ലേ?
ഒന്ന് ചുറ്റുപാടും കണ്ണോടിച്ചു നോക്കൂ.. പകച്ചു പോകും.. 
വിവാഹേതര ബന്ധങ്ങള്‍ മനസ്സിന്റെ ശരികള്‍ എന്ന് മുറവിളി കൂട്ടുന്ന ഒരു പത്തു പേരെയെങ്കിലും കണ്ടു പിടിക്കാനാകും.. 
അതു മാത്രമോ സമൂഹത്തില്‍ ഇവര്‍ക്കുള്ള സ്ഥാനമോ? 
ഏതു പതിവൃതകളും, ഒന്ന് മാറ്റി ചിന്തിച്ചു പോകും , ഒന്നു വഴി മാറി നടന്നാലോ എന്ന് . എന്തൊരു ബഹുമാനം.. 
എന്തൊരു ആദരവ് ... മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന സാമൂഹ്യ ഘടന.... 

വഴി മാറി നടക്കുന്നവര്‍ തന്നെ പകച്ചു പോകും ഈ നിലപാട് കാണുമ്പോള്‍..2 
ചെയ്തതൊക്കെ ശരി തന്നെ എന്ന ചിന്ത ഒന്ന് കൂടി മനസ്സിലുറക്കും... 
ഇങ്ങനെ ഒരവസ്ഥയില്‍ എഴുത്തുകാരും, കവികളുമൊക്കെ കുറച്ചൊക്കെ എഴുതി പിടിപ്പിക്കും.. 

മറ്റൊരു കാര്യമുള്ളത്‌ ഏറ്റവും ചിലവുള്ള ഒരു വിഷയമാണ് ഇത് എന്നതാണ്..
 കാര്യം ഇത്തരം വിഷയം ചെവിയില്‍ വീഴുമ്പോള്‍ പൊള്ളല്‍ ഏറ്റത് പോലെ ആളുകള്‍ ഞെട്ടാറുണ്ട്.. (ഞെട്ടി എന്നഭിനയിക്കാറുണ്ട്).... എന്നാല്‍ പിന്നെയും, പിന്നെയും ചെവികള്‍ നീണ്ടു വന്നു ഈ സംഭാഷണ ശകലങ്ങള്‍ വിഴുങ്ങിയെടുത്തു പോകുന്നത് ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്.. 
അപ്പൊ പിന്നെ കച്ചവടകണ്ണു വച്ച് നോക്കിയാലും ഈ വിഷയം തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല.. 

സത്യത്തില്‍ മറ്റുള്ളവരുടെ കാര്യങ്ങളില്‍ തലയിട്ടത് കൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ? ഇല്ല .. വയ്യവേലിയുമാണ്... 
അതൊന്നും നമ്മെ ബാധിക്കുന്ന കാര്യങ്ങളെ അല്ല എന്ന് ചിന്തിക്കാം.. വിട്ടു കളയാം.. സാമൂഹ്യ പ്രതിബദ്ധത എന്നൊക്കെ വിളിച്ചു കൂവി നടക്കമെന്നല്ലാതെ സമൂഹത്തെ യദാര്‍ത്ഥത്തില്‍ ഉദ്ദരിക്കാനെത്ര പേര്‍ ഇറങ്ങി പുറപ്പെടും.. 
ഇത്തരം ചൂട് വാര്‍ത്തകള്‍ കേട്ട് കയ്യിലെ മദ്യ ഗ്ലാസ്‌ വേഗം കാലിയാക്കും പുരുഷന്‍.. 
സ്ത്രീയോ? ചികഞ്ഞു ചികഞ്ഞു അങ്ങ് അടിവാരം വരെ എത്തിയേക്കും.. എന്നിട്ട് ഇത്തരക്കാരെ കാണുമ്പോള്‍ മനസ്സ് തുറന്നു ചിരിച്ചു അവരെ അങ്ങ് ആദരിക്കും... 
ലോകം ഇതാണ്.. ശരിയും തെറ്റും തീരുമാനിക്കുന്നത്‌ മനസ്സിന്‍റെ ഓരോരോ സമയത്തെ പ്രകൃതി അഥവാ ഭാവം അഥവാ മട്ട് അനുസരിച്ചാണ്.. അല്ലെ? 
അപ്പൊ പിന്നെ പാവം കവികളെയും, കഥാകാരികളെയും, സീരിയല്‍ സിനിമ സംവിധയകരെയുമൊക്കെ കാര്യമില്ലാതെ പഴിക്കണോ? 
അവര്‍ കാണുന്നതും കേള്‍ക്കുന്നതും പകര്‍ത്തി ആശ്വാസം കണ്ടെത്തിക്കോട്ടേ.. 




Thursday, 29 March 2012

അഭിനന്ദനത്തിന്‍റെ പുറമ്പൂച്ചുകള്‍

(ആത്മരോഷത്തിന്‍റെ  അത്യുന്നതങ്ങളില്‍))



ആരെയാണ് നാം അഭിനന്ദിക്കാറുള്ളത്  ? 
ചിന്തിച്ചു മറുപടി പറയേണ്ട ചോദ്യമാണ്.. 
ആത്മാര്‍ഥതയോടെ... 
നുണ പറയേണ്ടി വന്നേക്കും... 
കാരണം പലരും ആര്‍ക്കു നേരെ ആണ് അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് നീട്ടി പിടിക്കുന്നത്‌ എന്നത് അവര്‍ക്കറിയാവുന്ന കാര്യമാണ്.. 
തുറന്നു സമ്മതിക്കാത്ത അത്തരക്കാരെ കുറിച്ചാണ് ഇന്നെന്‍റെ  വിലയിരുത്തല്‍.. 
ഇതെന്‍റെ  മാത്രം അഭിപ്രായമാണ്.. 
എന്‍റെ  മാത്രം നിരീക്ഷണമാണ്.. 
ഇതിനെ വിഭാഗങ്ങളായി തിരിക്കേണ്ടി വരും.. 
ഒരു അഭിനന്ദനം ഉണ്ട്.. ഹൃദയത്തില്‍ നിന്നൊഴുകി പുറത്തേക്കു പ്രവഹിക്കുന്നവ.. 
അതു സാധാരണയായി മാതാപിതാക്കള്‍ മക്കള്‍ക്കും, മക്കള്‍ മാതാപിതാക്കള്‍ക്കും, സഹോദരീസഹോദരന്മാര്‍ തമ്മാമ്മിലും ഒക്കെ കൈ മാറുന്നതാണ്... അത്തരം ആത്മാര്‍ഥതയുള്ള കൈമാറ്റത്തെ കുറിച്ച് പരാമര്‍ശിക്കാനല്ല എന്റെ ഈ കുറിപ്പ്.. 

അസൂയ നിറഞ്ഞു തുളുമ്പുന്ന സാഹചര്യത്തില്‍ നേരിട്ടല്ലാതെ മറ്റേതെങ്കിലും വഴി അഭിനന്ദനം അറിയിക്കാനവും ആളുകള്‍ ശ്രമിക്കുക.. (കണ്ണുകള്‍ സത്യം പറഞ്ഞെക്കാവുന്ന സാഹചര്യത്തില്‍ ഒളിച്ചിരിക്കാനും ബന്ധങ്ങള്‍ തുടരാനും അനേക മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍ എന്തിനു പേടിക്കണം അല്ലെ)

ഭയമില്ലാതെ അഭിനന്ദിക്കുന്നതു തന്നെക്കാള്‍ വളരില്ല എന്നുറപ്പുള്ള ഒരാളെ ആയിരിക്കും.. അതാണ് ലോകസത്യം..
ഇവന്‍ അല്ലെങ്കില്‍ ഇവള്‍ എന്നേക്കാള്‍ വളരുമെന്ന് മനസ്സിന് സംശയം തോന്നിയാല്‍ തീര്‍ന്നു.. (ദുഖകരമായ സത്യം ഈ പ്രവണത കൂടുതലും പ്രകടിപ്പിക്കുന്നത് സ്ത്രീകളാണ് എന്നതാണ്.. പറയാന്‍ വേദനയുണ്ട്.. കാരണം ഞാനും ഒരു സ്ത്രീയല്ലേ? പക്ഷെ പുരുഷന്മാരും മോശക്കാരല്ല.. എന്നാലും വളരെ പ്രത്യക്ഷമായ രീതിയില്‍ പ്രകടിപ്പിക്കുന്നത് സ്ത്രീകളാണ് എന്നാണ് ഞാനുദ്ദേശിച്ചത്..  )
തന്നെക്കാള്‍ താഴ്ന്ന ഒരാളെ അഭിനന്ദിച്ചു കൊണ്ട് താന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ മിടുക്കരാണെന്ന് തെളിയിക്കുന്ന വിഭാഗം.. 

എനിക്കത്തരക്കാരെ കാണുമ്പോള്‍ പ്രതികരിക്കാന്‍ തോന്നും.. 
അവരുടെ മുഖംമൂടി വലിച്ചു കീറി കാറ്റില്‍ പറത്താന്‍ തോന്നും.. 
ഈ അഭിനയം നിറുത്തൂ എന്നാക്രോശിക്കാന്‍ തോന്നും... 
ഈ പൊള്ളത്തരം ഞാന്‍ പൊളിച്ചടുക്കും എന്ന് വെല്ലുവിളിക്കാന്‍ തോന്നും... 

തോന്നലുകള്‍ മാത്രമാണ്.. അല്ലെങ്കില്‍ വെറും ആഗ്രഹങ്ങള്‍.. 
എങ്ങിനെ പ്രതികരിക്കാന്‍.. 
പ്രതികരണശേഷി നഷ്ടപ്പെട്ട് വെറും നോക്കുകുത്തിയായി അധപധിക്കേണ്ട ഒരുപാട് സാഹചര്യങ്ങള്‍ ജീവിതത്തിലുണ്ട്.. 
പ്രതികരിക്കാന്‍ കഴിയാത്ത അത്തരം സാഹചര്യങ്ങളില്‍ ആത്മരോഷകൊടുമുടികളില്‍ വിഹരിക്കുമ്പോള്‍ ഞാന്‍ പേനയെടുക്കും... 




Wednesday, 28 March 2012

വേരുകള്‍ തേടി ഒരു പ്രയാണം...

(ജീവിതത്തില്‍ നിന്ന് ഒരേട്‌ )



തായ്‌ വേരുകള്‍ തേടിയൊരു തീര്‍ത്ഥയാത്ര! അതോ  ഘോഷയാത്രയോ? 
അറിയില്ല.. ഞങ്ങള്‍ യാത്രയാകുകയാണ്.. 
പലരും ഇതൊരു ആഘോഷമാക്കി മാറ്റാനുള്ള തത്രപ്പാടിലാണ്.. (ഞാനുള്‍പ്പെടെ) ...
ലക്‌ഷ്യം കുംഭകോണം.. അങ്ങ് തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ ഒരു പട്ടണം.. 
ഇവിടെയുള്ള ഒട്ടു മിക്ക ക്ഷേത്രങ്ങളിലും ഓരോ കുംഭം കാണാം... 
തമിഴില്‍ കോണം എന്നാല്‍ വയല്‍ അഥവാ താമസിക്കാനുള്ള സ്ഥലം എന്നര്‍ത്ഥം.. (അല്ലാതെ മലയാളത്തിലെ അര്‍ത്ഥമല്ല..)
നമ്മള്‍ കുംഭകോണം എന്ന് കേള്‍ക്കുമ്പോഴേക്കും അടക്കി ചിരിക്കും.. 
മനസ്സില്‍ അഴയില്‍ തൂങ്ങുന്ന ഒരു കൌപീനതിന്റെ ചിത്രം തെളിഞ്ഞു വരുന്നത് കൊണ്ടാവാം എന്ന് കരുതിയാണ് ആ തെറ്റ് ആദ്യമേ തിരുത്തിയത്.. 
ഇനി കഥയിലേക്ക്‌ നീങ്ങാം.. 
കൊടുങ്ങല്ലൂരിലെ പ്രശസ്തമായ ഒരു തറവാടുണ്ട്.. വടക്കേടത്ത് മഠം.. 
ഈ തറവാടിലെ അംഗങ്ങള്‍ ആണ് യാത്ര തിരിക്കുന്നത്... 
(ഞാനും ഈ തറവാടിലെ ഒരംഗം ആണ്).. ഞാനുള്‍പ്പെടെയുള്ളവര്‍ കണ്ടു പിടിക്കാന്‍ ശ്രമിക്കുന്നത് പാരമ്പര്യത്തിന്റെ കാതലാണ്.
നൂറ്റാണ്ടുകള്‍ക്കപ്പുറം ഒരിക്കല്‍ കൊടുങ്ങല്ലൂരിലെ ഈ തറവാട്ടില്‍ സ്ത്രീകള്‍ ഇല്ലാതായി.. തലമുറ അന്യം തിന്നു പോകുന്ന ഒരവസ്ഥയില്‍ കുംഭകോണത്തെ ഒരു നാടുവാഴി സൌഹൃദത്തിന്റെ പേരില്‍, തറവാട്ടിലെ കാര്‍ന്നോര്‍ക്ക് മകളെ നല്‍കി എന്ന് ചരിത്രം... പിന്നീടു എപ്പോഴോ വേരുകള്‍ അറ്റ് പോയി.. ബന്ധങ്ങളെ മുറിക്കാന്‍ കാലത്തിനു പ്രയാസമില്ലല്ലോ.. 
പ്ലാപ്പിള്ളി എന്നായിരുന്നു ആ മുത്തശ്ശിയുടെ വീട്ടുപേര്.. 

കേട്ടുകേള്‍വിയുള്ള ഒരു കഥ ഇതായിരുന്നു.. 
എന്നാല്‍ കഥയില്‍ ഒരു വഴിതിരിവുണ്ടായിരിക്കുന്നു.. 

കര്‍ണാടകയിലെ ഒരു ഗ്രാമത്തിലാണ് വേരുകള്‍ എന്ന് ചില കാര്‍ന്നോക്കന്മാര്‍ കുറിച്ച് വച്ച രേഖകളില്‍ നിന്ന് വിവരം ലഭിച്ചിരിക്കുന്നു.. അദ്ദേഹം അറുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്ലാപ്പിള്ളി തറവാട്ടില്‍ പോയിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ
രേഖകള്‍ പറയുന്നു... അതു പ്രകാരം കൊല്ലൂരിനും, ഗോകര്‍ണത്തിനും ഇടയില്‍ ബഹുത എന്ന സ്ഥലത്താണ് വടക്കേടത് എന്ന തറവാടിന്റെ വേരുകള്‍ എന്ന് പറയുന്നു.. വീട്ടുപേരിനെ കുറിച്ച് തര്‍ക്കമില്ല.. പ്ലാപ്പിള്ളി തന്നെ.. 


സത്യത്തിന്റെ ഉറവ തേടി ഞങ്ങള്‍ യാത്ര തിരിക്കുന്നത് ഒരു തിരുത്തലിനായി മാത്രമല്ല.. 
എക്കാലവും സത്യങ്ങള്‍ ഉറങ്ങി കിടക്കരുതെന്ന വാശിയോടെയാണ്.. 
ഒരു പക്ഷെ ശൂദ്രര്‍ (നായന്മാര്‍ ശൂദ്രര്‍ ആണല്ലോ) എന്ന ലേബലില്‍ നിന്ന് ക്ഷത്രിയര്‍ എന്ന പദവി നേടിയെടുക്കനാണോ ഈ പെടാപ്പാട്‌? ആകാം.. അല്ലായിരിക്കാം... 
എന്തായാലും ഞങ്ങള്‍ യാത്ര തിരിക്കും.. ഒരിക്കല്‍ ആ വേരുകളെ തേടി പിടിച്ചു ഞങ്ങള്‍ തിരിച്ചു വരും... 
കുംഭകോണം ആണെങ്കിലും, ബഹുത ആണെങ്കിലും അതു കണ്ടു പിടിക്കും...